2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പട്ടിണിയുടെ നൂറ്റാണ്ട്

വില കുറഞ്ഞ കാറുകളുടെയും പുത്തന്‍ സാങ്കേതിക വിദ്യകളില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ ഫോണുകളുടെയും കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന പുതിയ തലമുറ, അത്യാധുനിക യുദ്ധോപകരങ്ങളെക്കുറിച്ചും പുതിയ പോര്‍ വിമാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ലോകരാഷ്ട്ര നേതാക്കന്‍മാര്‍. എന്നാല്‍ ഇവരുടെ ചര്‍ച്ചകളില്‍ ഇപ്പോള്‍ കടന്നു വരുന്നതാകട്ടെ വരാന്‍ പോകുന്ന ഭക്ഷ്യ ക്ഷാമത്തെക്കുറിച്ചും പട്ടിണിയെക്കുറിച്ചുമാണ്. ജി-എട്ടും, ജി-20ഉം എന്തിന് ഐക്യരാഷ്ട്ര സംഘടനപോലും വരാന്‍ പോകുന്ന വിപത്തിനെ നേരിടാനുള്ള തയാറെടുപ്പിലാണ്.
2050-തോടു കൂടി 25 മില്ല്യണ്‍ കുട്ടികള്‍ പട്ടിണിയിലാകും എന്ന പുതിയ റിപ്പോര്‍ട്ട് ലോക രാഷ്ട്രങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യത്യയാനം ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കും. അരി, ഗോതമ്പ്, ചോളം, സൊയാബീന്‍ തുടങ്ങിയ ഭക്ഷ്യ വിളകളെയാണ് കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.
വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ബാധിക്കും. എന്നാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയുമായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇവിടങ്ങളില്‍ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുവാന്‍ അനുയോജ്യമായ കാലാവസ്ഥ ലഭിക്കുന്നില്ല. ഇന്റര്‍ നാഷണല്‍ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. ലോകബാങ്കിനും ഏഷ്യന്‍ വികസന ബാങ്കിനും വേണ്ടി നടത്തിയ സര്‍വേയിലാണ് സ്ഥാപനത്തിന് വിവരങ്ങള്‍ കിട്ടിയത്.
അടുത്തിടെ പിറ്റ്സ്ബര്‍ഗില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ലോക നേതാക്കളുടെ പ്രധാന ചര്‍ച്ചാ വിഷയം ഭക്ഷ്യസുരക്ഷയെക്കുറിച്ചായിരുന്നു. ഐക്യരാഷ്ട്ര സംഘടന ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് നവംബറില്‍ ലോക രാഷ്ട്രങ്ങളുടെ ഒരു പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലോക ബാങ്കിനോടും മറ്റു സാമ്പത്തിക സംഘടനകളോടും കാര്‍ഷിക മേഖലയില്‍ നല്‍കേണ്ട സാമ്പത്തിക സഹായത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ കാര്‍ഷിക മേഖലയ്ക്കു മുന്‍ഗണന നല്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് വികസിത രാജ്യങ്ങള്‍. അവരുടെ വാര്‍ഷിക ബജറ്റില്‍ മുന്തിയ പരിഗണന നല്കുന്നത് കാര്‍ഷിക മേഖലയ്ക്കാണ്. നല്ല കാലാവസ്ഥ ലഭിക്കാത്തതിനാല്‍ മിക്ക രാജ്യങ്ങളിലും പലരും കാര്‍ഷിക മേഖലയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൌജന്യങ്ങളും നല്കി കാര്‍ഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാനാണ് രാജ്യത്തെ ഭരണകൂടം ശ്രമിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവ് വികസ്വര രാജ്യങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ്.
വന്‍കിട കര്‍ഷകരെ ഒഴിവാക്കി ചെറുകിട കര്‍ഷകര്‍ക്കാണ് പ്രത്യേക പരിഗണന നല്കുന്നത്. ജനസംഖ്യ ക്രമാതീതമായി പെരുകുന്നു, കാലാവസ്ഥയിലെ മാറ്റം മൂലം ഭക്ഷ്യ വിളകളുടെ ഉദ്പാദനം കാര്യമായി നടക്കുന്നില്ല, ഭക്ഷ്യ വസ്തുകള്‍ക്ക് വില കൂടുന്നു, കൈയില്‍ പണമില്ലാത്തവന്‍ പട്ടിണിയിലാകുന്നു, ഇതാണ് പുതിയ ലോകത്തിന്റെ അവസ്ഥ. ഉപയോഗിച്ചു കഴിഞ്ഞ് മിച്ചം വയ്ക്കാവുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നില്ല. ഉദ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ അന്നു തന്നെ തീരുന്ന അവസ്ഥ.
2050-തോടു കൂടി ഭക്ഷ്യക്ഷാമം ബാധിക്കുന്നത് അമ്പതു ശതമാനം ആളുകളെയായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എങ്ങനെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തും എന്നാണ് വ്യവസായിക വളര്‍ച്ചയിലെത്തിയ രാജ്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കെനിയ, എത്യോപ്യ, സൊമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ 23 മില്ല്യണ്‍ ജനങ്ങളെ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള വില വര്‍ധനവ് ബാധിച്ചു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ ആഫ്രിക്കയില്‍ നൂറുകണക്കിന് കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ ദക്ഷിണേഷ്യ ഭക്ഷ്യോത്പാദന രംഗത്ത് മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യക്ഷാമം രൂഷമായ മേഖലകളിലൊന്നായി മാറികഴിഞ്ഞു ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍. കാനഡയിലും റഷ്യയിലും നല്ല കാലാവസ്ഥ ലഭിക്കുമെങ്കിലും കൃഷിക്കാവശ്യമായ വളക്കൂറുള്ള മണ്ണ് അവിടെ ലഭിക്കുന്നില്ല. അതിനാല്‍ ഉയര്‍ന്ന ഭക്ഷ്യോത്പാദനം ഇവിടെ നടക്കുന്നില്ല. വികസിത രാജ്യങ്ങളില്‍ മുപ്പതു ശതമാനം ഗോതമ്പു പാടങ്ങള്‍ നശിച്ചു കഴിഞ്ഞു. ഗോതമ്പിന് 170 മുതല്‍ 190 ശതമാനം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. അരിയുടെ വില 120 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവ് ലോക സാമ്പത്തികരംഗത്തെ തന്നെ മാറ്റി മറിക്കും. വരാന്‍ പോകുന്ന പുതുതലമുറയേ കാത്തിരിക്കുന്നത് ഒരു പക്ഷേ പട്ടിണിയുടെ നൂറ്റാണ്ടായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ